സംസ്ഥാനത്ത് വേനൽ കടുത്തതോടെ തീരക്കടലിൽ മത്സ്യലഭ്യത വൻതോതിൽ കുറയുന്നു. ചൂട് വർധിച്ചതും കടൽവെള്ളത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതുമാണ് മീനുകൾ തീരം വിടാൻ കാരണം. ഇതോടെ വിപണിയിൽ മത്തി, അയല തുടങ്ങിയ ജനപ്രിയ ഇനങ്ങൾക്ക് വില കുതിച്ചുയരുകയാണ്.
സാധാരണ വേനൽക്കാലത്ത് മത്സ്യലഭ്യത കുറയാറുണ്ടെങ്കിലും ഇത്തവണ സ്ഥിതി അതീവ ഗുരുതരമാണെന്ന് കുഫോസ് വൈസ് ചാൻസലർ പ്രഫ. എ. ബിജുകുമാർ ചൂണ്ടിക്കാട്ടുന്നു. തീരക്കടൽ വേഗത്തിൽ ചൂടുപിടിക്കുന്നതോടെ തണുപ്പ് തേടി മീനുകൾ ആഴക്കടലിലേക്ക് നീങ്ങുകയാണ്. ഉപരിതല മത്സ്യങ്ങളായ മത്തി, അയല, കിളിമീൻ എന്നിവയുടെ ലഭ്യതയിലാണ് വലിയ ഇടിവുണ്ടായിരിക്കുന്നത്. നിലവിൽ ആഴക്കടൽ ട്രോളറുകൾക്ക് ഈ മീനുകൾ ധാരാളമായി ലഭിക്കുന്നത് ഇതിന് തെളിവാണ്. ചൂട് ഇനിയും കൂടിയാൽ കടലിൽ 'ഓക്സിജൻ മിനിമം സോണുകൾ' രൂപപ്പെടാൻ സാധ്യതയുണ്ട്. ശ്വസിക്കാൻ ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുന്നതോടെ മീനുകൾ ഈ മേഖലകളിൽ നിന്ന് പൂർണ്ണമായും ഒഴിഞ്ഞുപോകും. വരും ദിവസങ്ങളിൽ ശക്തമായ വേനൽമഴ ലഭിച്ചാൽ മാത്രമേ ഇതിനൊരു ആശ്വാസമാകൂ..
ലഭ്യത കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികളും വലിയ പ്രതിസന്ധിയിലാണ്. പുലർച്ചെ കടലിൽ പോയിട്ടും നിസ്സാരമായ അളവിൽ മാത്രമാണ് മീൻ ലഭിക്കുന്നത്. ഇതിനിടയിൽ മണ്ണെണ്ണ, പാചകവാതക ക്ഷാമം കൂടി വന്നതോടെ മത്സ്യബന്ധന മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
kerala-fish

